വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച കേസ് പ്രത്യേക സംഘം പുനരന്വേഷിക്കും. റെയിൽവെ എസ് പി നിശാന്തിനി ഐപിഎസിനാണ് മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് എസ് പി, എ എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവരാണ് കേസ് അന്വേഷിക്കുക. തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പാലക്കാട് പോക്സോ കോടതിയിൽ അപേക്ഷ സമർപ്പിക്കും. കേസ് ഡയറി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ്പി അറിയിച്ചു.
കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി കഴിഞ്ഞയാഴ്ച കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് കേസ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യ പ്രകാരം കേസ് സി ബി ഐക്ക് വിടാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവുനല്‍കി. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
സിബിഐ അന്വേഷണത്തിന് കോടതിയുടെ അനുമതി വൈകുമെന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.