വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വ്യാപക പ്രതിഷേധം. മധ്യപ്രദേശ് നിയമസഭാംഗമായ ഹർഷ് വിജയ് ഗെലോട്ട് ആണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) കാമിനി താക്കൂറിനോട് അപമര്യാദയായി സംസാരിച്ചത്. 'നീയൊരു പെണ്ണായിപ്പോയി, ഒരു പുരുഷനായിരുന്നെങ്കിൽ നിന്‍റെ കോളര്‍ കുത്തിപ്പിടിച്ച് മെമ്മോ കയ്യില്‍ തരുമായിരുന്നു' എന്നാണ് എം.എല്‍.എ പറഞ്ഞത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മധ്യപ്രദേശ് -രാജസ്ഥാൻ അതിർത്തിക്കടുത്തുള്ള രത്‌ലാം ജില്ലയിലെ സെയ്‌ലാന പട്ടണത്തിലാണ് സംഭവം നടന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് കോൺഗ്രസ് സെയ്‌ലാനയില്‍ ട്രാക്ടർ റാലി നടത്തിയിരുന്നു. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ മെമ്മോറാണ്ടം സമർപ്പിക്കാൻ എസ്ഡിഎം ഓഫീസിലെത്തി. എന്നാല്‍ കാമിനി താക്കൂര്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല. അവര്‍ വരാന്‍ പുറത്തുവരാന്‍ സമയമെടുത്തതാണ് എം.എല്‍.എ-യെ പ്രകോപിപ്പിച്ചത്.
അടുത്തിടെ മധ്യപ്രദേശ് സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. 'പെൺകുട്ടികൾക്ക് 15 വയസ്സാകുമ്പോള്‍തന്നെ പ്രത്യുൽപാദനം നടത്താൻ കഴിയുമ്പോൾ, അവരുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുന്നത് എന്തുകൊണ്ടാണ്?' എന്ന മുൻ പിഡബ്ല്യുഡി മന്ത്രി സഞ്ജൻ സിംഗ് വർമയുടെ ചോദ്യവും അടുത്തിടെ വന്‍ വിവാദമായിരുന്നു.