തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ (സ്കൂളുകള്‍) ക്ക് ഇനിമേല്‍ സ്വന്തം ഇഷ്ടാനുസരണം ഫീസുകള്‍ ഈടാക്കാനാവില്ല. ഫീസ് ഏകീകരണത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശുപാർശകൾ സമർപ്പിക്കാനായി മൂന്നംഗ സമിതിയാണ് സർക്കാർ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം, അവർ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തി നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായിരിക്കുന്നത്. സമിതിയിൽ ഗതാഗത കമ്മീഷണർ ചെയർമാനും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, ഐ.ഡി.ടി.ആർലെ ജോയിന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളുമാണ്. ജനുവരി 31 ന് മുൻപ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡ്രൈവിംഗ് സ്കൂളുകളുമായി ചേര്‍ന്നുള്ള ആര്‍ ടി ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതി നേരത്തെ വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജില്ലാതല ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വല്ക്കരിക്കുകയും, ലൈസന്‍സ് അനുവദിക്കല്‍, ആര്‍ സി ട്രാന്‍സ്ഫര്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് നിശ്ചിത സമയ പരിധി നിശ്ചയിക്കുകയും ചെയ്തതോടെയാണ് ഇതില്‍ കാര്യമായ മാറ്റം വന്നത്.