ദേശാടനപക്ഷികളിൽ നിന്നാണ് കേരളത്തിൽ പക്ഷിപ്പനി പടർന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. നിലവിലെ വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് പഠനമെന്ന് മന്ത്രി പറഞ്ഞു. ജനിതകമാറ്റം സംഭവിച്ചാൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി പ്രതിരോധ നടപടികൾ വിലയിരുത്താനും തുടർ നടപടികൾ ചർച്ച ചെയ്യാനുമായി കെ.രാജുവിൻ്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ യോഗം ചേർന്നു.
കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകും. കർഷകരുടെ കൂടുതൽ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും. രണ്ട് താലൂക്കുകളിൽ മാംസ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പക്ഷി മാംസം മുട്ട എന്നിവയുടെ വിൽപനക്കുള്ള നിരോധനം തുടരും- രാജു പറഞ്ഞു.
ആലപ്പുഴയിൽ അസുഖം ബാധിച്ച 42960 പക്ഷികളെ ഇതുവരെ നശിപ്പിച്ചു. കോട്ടയത്ത് 7229 പക്ഷികളെയാണ് നശിപ്പിച്ചത്. രോഗ പ്രഭവ കേന്ദ്രത്തിലെ മുഴുവൻ പക്ഷികളെയും കൊല്ലും. പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ നാളെ സാനിറ്റൈസേഷൻ നടത്തുമെന്നും. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് 19 ദ്രുതകർമസേനയെ നിയോഗിച്ചെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രസംഘം കേരളത്തില്‍ എത്തും. രോഗം റിപ്പോർട്ട് ചെയ്ത കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം വ്യാപിക്കാതിരിക്കാന്‍ കർശന നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
കേരളത്തിന് പുറമെ രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. കേരളത്തിൽ നിന്നും പക്ഷികളെ കൊണ്ടു വരുന്നതിന് കർണാടക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടും സംസ്ഥാന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രാജസ്ഥാനിലേക്ക് മധ്യപ്രദേശിൽ നിന്നുമുള്ള കോഴികളെ കൊണ്ടുവരുന്നത് വിലക്കി. പഞ്ചാബിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ 400 റോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ കോഴിയിറച്ചിയും മുട്ടയും വിൽക്കുന്നത് 15 ദിവസത്തേക്ക് നിരോധിച്ചു.