തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ദേശീയ ആന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആദ്യ പ്രതികളായ സരിത്ത് സ്വപ്ന കെ ടി റമീസ് എന്നിവർ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ. ആദ്യ കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് എൻഐഎ അറിയിച്ചു. അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് കരുതുന്നത്. കേസിലെ പ്രധാനപ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ അറസ്റ്റിലായി 6 മാസം പൂർത്തിയാകുന്നതിന് മുമ്പാണ് കുറ്റംപത്രം സമർപ്പിച്ചത്. ഇതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ഇല്ലാതാകും.
ജൂലൈ 9 നാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തത്. ദേശ സുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് വിട്ടത്. എന്നാൽ കേസിൽ തീവ്രവാദ ബന്ധം എൻഐഎക്ക് കണ്ടെത്താനായിട്ടില്ല. കള്ളക്കടത്ത് കേസിലെ തീവ്രവാദ ബന്ധം മാത്രമാണ് എൻഐഎ അന്വേഷിച്ചത്.