വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കും. കോണ്‍ഗ്രസ് മതനിരപേക്ഷ കക്ഷിയാണെന്നും മുല്ലപ്പള്ളി. മനോരമാ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ജോസ് കെ. മാണിയുടെ കാര്യത്തിലും കരുതലോടെ നിലപാട് എടുക്കണമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളിയുടെ വാക്കുകള്‍:
ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് ഞാൻ ബാധ്യസ്ഥനാണ്. അത്തരം വർഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കുകയേയുള്ളൂ. ഇവരെല്ലാമായി എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം കൂട്ടുകെട്ടുണ്ടാക്കും. പക്ഷേ ജാഗ്രതയോടെ അതു കൈകാര്യം ചെയ്യും.
കോൺഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയ വിനിയമം നടത്തുന്നതിൽ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണു കോൺഗ്രസിന്റെ സമീപനം. ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്‌ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യൻ, ഭൂരിപക്ഷ വിഭാഗങ്ങളിൽ അന്യതാബോധം ഉണ്ടായി.