തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് വീട് ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തയാളുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി. അച്ഛനും അമ്മയും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും വീട് വെച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും. വിഷയത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
അതിയന്നൂർ പോങ്ങിൽ നെട്ടതോട്ടം ലക്ഷം വീട് കോളനിയിൽ രാജനും ഭാര്യ അമ്പിളുമാണ് പൊള്ളലേറ്റ് മരിച്ചത്. ആത്മഹത്യാ ഭീഷണിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഇരുവരും മെഡിക്കൽ കോളിജിൽ ചികി്ത്സയിലായിരുന്നു. വീട് ഒഴിപ്പിക്കാൻ വന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതിനായി രാജനും ഭാര്യയും ദേഹത്ത് പെട്രോൾ ഒഴിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിത്തെറിച്ചപ്പോൾ തീ പിടിക്കുകയായിരുന്നു. രാജൻ ഞായറാഴ്ചയും അമ്പിളി തൊട്ടടുത്ത ദിവസവുമാണ് മരിച്ചത്. പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.
പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പിയോട് ഡിജിപി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനാഥരായ കുട്ടികൾക്ക് സഹായവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് വീട് വെച്ചു നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിൽ പറഞ്ഞു. കുട്ടികളുടെ പഠനവ് ചെലവ് ഏറ്റെടുക്കുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.