വയനാടൻ കാടുകൾ കേരളത്തിൽ കടുവകളുടെ ഏറ്റവും വലിയ സങ്കേതമാവുന്നു. നിലവിൽ 100 മുതൽ 120 വരെ കടുവകളാണു വയനാടൻ മേഖലയിലുള്ളത്. 2016 ൽ 80 കടുവകൾ മാത്രമായിരുന്നു ഈ മേഖലയിൽ ഉണ്ടായിരുന്നത്. വനത്തിനുള്ളിൽ പ്രത്യേക ക്യാമറ സ്ഥാപിച്ചു കൊണ്ടാണ് വനംവകുപ്പ് കടുവകളുടെ വിവരം ശേഖരിക്കുന്നത്. 2 വർഷത്തിനിടെ വയനാടൻ കാടുകളിൽ 10 കടുവകൾ ചത്തു. 5 എണ്ണത്തെ വിവിധ സ്ഥലങ്ങളിൽനിന്നും വനം വകുപ്പു പിടികൂടുകയും ചെയ്തു. പ്രഖ്യാപിത കടുവ സങ്കേതമല്ലെങ്കിലും കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും കടുവകളുടെ പ്രധാന ആവാസ കേന്ദ്രമാണ് വയനാട്. വേനലിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന മിതശീതോഷ‍്ണ കാലാവസ്ഥയാണ് വയനാടിനെ കടുവകളുടെ ഇഷ്ട താവളമാക്കുന്നത്. മാൻ, കാട്ടുപോത്ത് എന്നിവയും കൂടുതലാണ്.
2017–18 കാലയളവിലാണു വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ചു വനം വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ 10 ആയി തിരിച്ച് 1640 ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ പതിഞ്ഞ 2.3 ലക്ഷത്തോളം ചിത്രങ്ങൾ പഠനവിധേയമാക്കിയാണു കടുവകളുടെ കണക്കെടുത്തത്. ഒരു വയസ്സിനു താഴെയുള്ള കടുവക്കുഞ്ഞുങ്ങളെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. മൊത്തം കടുവകളുടെ എണ്ണത്തിന്റെ 25 ശതമാനത്തോളം കുഞ്ഞുങ്ങളും ഉണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കടുവകളുടെ എണ്ണത്തിൽ മുന്നിലുള്ള വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമാക്കണമെന്ന് നേരത്തേ നിർദേശം ഉയർന്നിരുന്നു. എന്നാൽ ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് വനംവകുപ്പ് ഇതുമായി മുന്നോട്ടുപോവാത്തത്. മുമ്പ് വയനാട് വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കാനുള്ള ആലോചന തുടങ്ങിയപ്പോൾതന്നെ വൻ പ്രതിഷേധം ഉയർന്നിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഇത്തരമൊരു ആവശ്യം ഉയർന്നുവന്നാൽ മാത്രമേ കടുവാസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് തുടങ്ങുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.