കർഷകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. 8 കർഷക സംഘടനാനേതാക്കളെ മാത്രമാണ് അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചത്. 3 വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചതിനു പിന്നാലെ, രാത്രി പതിനൊന്നരയോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷി മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ നിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനിന്നപ്പോള്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കളും അറിയിച്ചു. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ രേഖാമൂലം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൈമാറാമെന്ന് അമിത് ഷാ വ്യക്തമാക്കി. സർക്കാർ നിലപാടറിഞ്ഞ ശേഷം കൃഷി മന്ത്രിയുമായി നാളെ ചർച്ച നടത്തുമെന്നു കർഷകർ പിന്നീടറിയിച്ചു.
മുപ്പതോളം സംഘടനകളുള്ളപ്പോൾ എട്ട് സംഘടനാ നേതാക്കളെ മാത്രം ചർച്ചയ്ക്കു വിളിച്ചതിന്റെ കാരണവും അവര്‍ അമിത് ഷായോട് ചോദിച്ചു. പഞ്ചാബിലെ ഏറ്റവും വലിയ കർഷക യൂണിയനായ ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹനെ പോലും യോഗത്തിന് ക്ഷണിച്ചിരുന്നില്ല. ഇതുവരെ അണിയറയിൽ കരുക്കൾ നീക്കിയ ഷാ നേരിട്ടിറങ്ങി ചർച്ച നടത്തിയിട്ടും പരിഹാരവഴി തെളിയാത്തതു കേന്ദ്രത്തിന് വലിയ തിരിച്ചടിയാണ്. പ്രശ്നം പരിഹരിക്കാൻ കേന്ദ്രം ആത്മാർഥമായി ആഗ്രഹിക്കുന്നില്ലെന്നാണ് ഷായെ കണ്ടിറങ്ങിയ സംഘടനാ നേതാക്കള്‍ പറഞ്ഞത്.
അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമയി ഇന്നലെ നടത്തിയ ബന്ദ് അന്താരാഷ്‌ട്ര ശ്രദ്ധയാകര്‍ഷിച്ചു. ബന്ദിൽ പങ്കെടുത്ത പ്രതിപക്ഷ പാർട്ടി നേതാക്കളെ വ്യാപകമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇടത് നേതാക്കളായ കെകെ രാഗേഷ് എംപി, കൃഷ്ണ പ്രസാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിലാസ് പൂരിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ പൊലീസ് വീട്ടുതടങ്കലിലാക്കി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കാണും.