ആന്ധ്രയിൽ അജ്ഞാത രോഗം പടരുന്നു. പശ്ചിമ ഗോദാവരി ജില്ലയിലെ എലൂരുവിലാണ് രോഗം പടർന്നു പിടിക്കുന്നത്. ഏലൂരുവിൽ 45 വയസുകാരൻ രോഗം ബാധിച്ച് മരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ 300 ഓളം പേരാണ് രോഗബാധിതരായത്.
ഛർദ്ദി, കടുത്ത തലവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. അപസ്മാരം, മയക്കം എന്നീ ലക്ഷണങ്ങളും ചിലവരിൽ കണ്ടുവരുന്നുണ്ട്. അസുഖത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 117 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു.
അഞ്ച് പേരെ വിജയവാഡ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നിരവധി രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഉപമുഖ്യമന്ത്രി അല്ല കാളി കൃഷ്ണ ശ്രീനിവാസ് പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി വീടുതോറും സർവേ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗം പടർന്ന 22 പ്രദേശങ്ങളിൽ നിന്നുള്ള ജലസാമ്പിളുകളിൽ മലിനീകരണ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. രക്തപരിശോധനയിൽ വൈറൽ അണുബാധകളൊന്നും കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അവകാശപ്പെട്ടു. രോഗികളിൽ ക്രോണിക് ഫാറ്റിഗ് സിൻഡ്രോം (സിഎഫ്എസ്) പരിശോധനയും നടത്തിയിട്ടുണ്ട്. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (എൻഐഎൻ) ശാസ്ത്രജ്ഞർ എലൂരുവിൽ പഠനം നടത്തും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി എലൂരു സർക്കാർ ആശുപത്രിയിൽ രോഗികളെ സന്ദർശിക്കും. തുടർന്ന് മുഖ്യമന്ത്രി ആശുപത്രി അധികൃതരുമായി കൂടിക്കാഴ്ച നടത്തും. എലൂരുവിലെ അജ്ഞാത രോഗം പടരുന്നതിൽ തെലുങ്കുദേശം പാർട്ടി സർക്കാരിനെ കുറ്റപ്പെടുത്തി. കഴിഞ്ഞ 18 മാസമായി ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത ആരോഗ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിലാണ് രോഗം പടരുന്നതെന്ന് ടിഡിപി പ്രസിഡന്റ് എൻ ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. എലൂരുവിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും നായിഡു ആവശ്യപ്പെട്ടിട്ടു.