യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു. യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ത് പൗരൻ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പട്ട് ഏകദേശം 4 കോടി രൂപ യുഎഇ കോൺസുൽ ജനറലിനും അക്കൗണ്ടന്റിനും നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കവടിയാറിൽ വെച്ച് കാറിൽവെച്ചാണ് അക്കൗണ്ടിന് പണം കൈമാറിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇതിൽ ഒരുലക്ഷത്തി എൺപതിനായിരും ഡോളർ ഖാലിദ് വിദേശത്തേക്ക് കടത്തിയത്. സ്വപ്നയുടെയും സരിതിന്റെയും സഹായത്തോടയൊണ് വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമാണത്തിനായി സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയിട്ടില്ലെന്ന് സന്തോഷ് ഈപ്പൻ പറഞ്ഞു സ്വപ്നക്ക് നൽകിയ പണം കൈക്കൂലിയല്ലെന്നും ബിസിനസിൽ കൈമാറുന്ന കമ്മീഷൻ ആണെന്നും സന്തോഷ് ഈപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിന് ഏർപ്പെടുത്തിയിരുന്ന സിആർപിഎഫ് സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. കള്ളക്കടത്ത് പിടികൂടിയ സാഹചര്യത്തിൽ സുരക്ഷ ഭീഷണിയെ തുടർന്നാണ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. തുടർന്ന സുരക്ഷ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസിന്റെ സഹായം തേടാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കസ്റ്റംസ് ഓഫീസിന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്.