ഭീമ കൊറേഗാവ് ഗൂഡാലോചന കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിക്കായി സിപ്പർ കപ്പ് കാമ്പയിനുമായി സോഷ്യൽ മീഡിയ. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്. തുടര്‍ന്ന് സ്വാമിയുടെ അപേക്ഷയിൽ മറുപടി നൽകാൻ മൂന്നാഴ്ച്ച സമയമാണ് എൻ.ഐ.എക്ക് കോടതി നല്‍കിയത്.
തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്റ്റാൻ സ്വാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ അദ്ദേഹം കളവാണ് പറയുന്നതെന്നും അവ എടുത്തിട്ടില്ലെന്നും എൻ.ഐ.എ വാദിച്ചു. എൻ.ഐ.എക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്നുയർന്നത്. രോഗബാധിതനായ ഒരാൾക്ക് അത്യാവശ്യമായി അനുവദിക്കേണ്ട അവകാശങ്ങൾ പോലും അന്വേഷണ സംഘം തടഞ്ഞു വെക്കുകയാണെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. ഇതേതുടർന്നാണ് സിപ്പർ കപ്പ് ക്യാമ്പയിനുമായി ഒരു കൂട്ടം പേർ രംഗത്ത് വന്നത്.
കേന്ദ്ര നാഡീവ്യൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന രോഗാവസ്ഥയാണ് പാര്‍ക്കിന്‍സണ്‍സ്. വിറയലും പേശികളുടെ സങ്കോചവും രോഗികള്‍ക്ക് ഉണ്ടാകുന്നതിനാല്‍ പാനീയങ്ങള്‍ കുടിക്കുന്നത് അടക്കമുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടും. രോഗികളില്‍ ചിലര്‍ക്ക് ചവയ്ക്കാനും ഭക്ഷണം കഴിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.