പൗരത്വ നിയമ ഭേതഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമത്തിനെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഇത്തരം നടപടിക്ക് മുമ്പ് ഗവർണറെ വിവരം അറിയിക്കണം. ഭരണഘടന പദവിയിലുള്ള ഗവർണർ മാധ്യമങ്ങളിലൂടെയല്ല ഈ വിവരം അറിയേണ്ടത്. ഇത് കടുത്ത പ്രോട്ടോക്കാൾ ലംഘനമാണ്. കോടതിയെ സമീപച്ചത് ഭരണഘടനാപരമാണോ എന്ന് പരിശോധിക്കും. നിയത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് താൻ എതിരല്ല. ഭരണഘടനാ പ്രകാരം സർക്കാറിന് അതിനുള്ള അവകാശമുണ്ട്. പക്ഷെ ഗവർണറെ നിയമാനുസൃതം വിവരം ധരിപ്പിക്കണമായിരുന്നെന്നും ഗവർണർ വ്യക്തമാക്കി.
വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് ഒപ്പുവെക്കുന്നതിന് മുമ്പ് ചില കാര്യങ്ങളിൽ വ്യക്തതവേണമെന്നും ഗവർണർ പറഞ്ഞു. താൻ റബ്ബർ സ്റ്റാമ്പല്ല. ഓർഡിനൻസിൽ താൻ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. ഫയലിൽ ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ നിയമത്തിൽ തന്‍റെ നിലപാടിന് ഈ വിഷയവുമായി ബന്ധമില്ല. ഈ മാസം നിയമസഭ ചേരാനിരിക്കെ ഓർഡിനൻസ് ഇറക്കുന്നത് എന്തിനാണ്. താൻ നിയമത്തിന് കീഴിലാണ്. അതേസമയം ആരേയും നിയമത്തിന് മുകളിൽ പോകാൻ അനുവദിക്കില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.