തമിഴ്‌നാട് കൃഷിവകുപ്പ് മന്ത്രി ആർ. ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മുണ്ടിയമ്പാക്കത്തെ വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടർന്ന് സേലത്തേക്കുള്ള യാത്രാമധ്യേയാണ് ദൊരൈക്കണ്ണിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. മാർച്ച് 28, 1948 ൽ തഞ്ജാവൂരിലെ രാജഗിരിയിൽ ജനിച്ച ദൊരൈക്കണ്ണ് 2006, 2011, 2016 വർഷങ്ങളിൽ പാപനാശത്ത് നിന്ന് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. മെയ് 2016 ലാണ് അദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിക്കുന്നത്.
തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മൂന്നാമത്തെ നിയമസഭാംഗമാണ് ദൊരൈക്കണ്ണ്. കന്യാകുമാരിയില്‍ നിന്നുള്ള ലോക്സഭാ അംഗം എച്ച്.വസന്ത കുമാർ, സംസ്ഥാന നിയമസഭാ അംഗം ജെ.അൻബലഗൻ എന്നിവരാണ് മറ്റ് രണ്ട് പേർ.