വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34-ആയി. ഇതില്‍ 17 പേരെ തിരിച്ചറിഞ്ഞു. 200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹി ജിടിബി ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ 17-പെരുടെതാണ് തിരിച്ചറിഞ്ഞത്. അങ്കിത് ശര്‍മ ,രത്തന്‍ ലാല്‍, ദില്ബാര്‍, മുഹമ്മദ് ഫുര്‍ഖാന്‍, രാഹുല്‍ താക്കൂര്‍, ഷാഹിദ്,ഷാന്‍ മുഹമ്മദ്,രാഹുല്‍ സോളങ്കി, അഷ്ഫാഖ്, മഹ്താബ്, പര്‍വേഷ്, സാക്കിര്‍, വീര്ഭാന്‍, മുബാറക് ഹുസൈന്‍, ഷാന്‍ മുഹമ്മദ്, മുഹമ്മദ് മുടസിര്‍, ഇഷാഖ് ഖാന്‍, ദീപക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച അഞ്ചു പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
കലാപം നടന്ന വടക്ക് കിഴക്കന്‍ ഡല്‍ഹി ശാന്തി കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അക്രമികളെ അറസ്റ്റ് ചെയ്തുവരികയാനെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 18 കേസുകള്‍ എടുത്തു കഴിഞ്ഞതായും 106-പേരെ അറസ്റ്റു ചെയ്തതായും പൊലിസ് പറഞ്ഞു.
പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അര്‍ധരാത്രി വാദംകേട്ട ഡല്‍ഹി ഹൈക്കോടതി, പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഉത്തരവിട്ടു. ഒപ്പം, തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു നശിപ്പിച്ചു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലിടങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യു തുടരുകയാണ്. നാല് പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാനുള്ള ഉത്തരവിറക്കി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി തുടരും.
അജിത് ഡോവല്‍ കലാപ ഭൂമിയില്‍
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലേക്കുള്ള പൊലീസ് വ്യന്യാസം, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമ്മീഷണറായി എസ്.എൻ. ശ്രീവാസ്തവയെ നിയമിച്ചു. 35 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ കലാപബാധിത പ്രദേശങ്ങളില്‍ പൂര്‍ണ്ണമായി നിയോഗിച്ചു കഴിഞ്ഞതായി അജിത് ഡോവലിന്‍റെ സന്ദര്‍ശനത്തിന് ശേഷം അധികൃതര്‍ പറഞ്ഞു.