ഫ്രാൻസിലെ നീസിൽ ക്രിസ്ത്യൻ ആരാധനാലയത്തിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും സാമാന്യബുദ്ധിക്കും നിരക്കാത്ത ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ നിരാകരിക്കുന്നു എന്നാണ് സൗദിഅറേബ്യ പ്രതികരിച്ചത്.
ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ലോകത്തിന്റെ സുരക്ഷയും സമാധാനവും അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം അക്രമങ്ങളെ യുഎഇ ശക്തമായി എതിർക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. സംഭവത്തിൽ അപലപിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് സന്ദേശം അയക്കുകയാണ് ചെയ്തത്. കുവൈത്ത് കിരീടാവകാശി ശൈഖ് മിഷ്അല്‍ അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാസബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവരും ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം അറിയിച്ച രംഗത്തെത്തിയിട്ടുണ്ട്.
എന്തു വിഷയത്തിനു വേണ്ടിയാണെങ്കിൽ പോലും ഭീകരവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും അവയെ പൂർണമായും എതിർക്കുന്നു എന്നും ഖത്തർ വ്യക്തമാക്കി. ഇതിനുപിന്നാലെ,ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും ഒമാൻ വിദേശകാര്യമന്ത്രാലയവും വിഷയത്തിൽ അപലപിച്ചു.