സിബിഐക്ക് മൂക്ക് കയറിട്ട് മഹാരാഷ്ട്ര സർക്കാറും. ബിജെപിയുടെ ഇഷ്ടക്കാരനായ അർണബ് ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിംഗ് കേസ് പിടിച്ചെടുക്കാനുള്ള നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ ഉദ്ദവ് താക്കറെ സർക്കാർ രംഗത്തെത്തിയത്. സംസ്ഥാനത്തിനുള്ളിൽ കേസ് അന്വേഷിക്കാനുള്ള സിബിഐക്കുള്ള സ്വാഭാവിക അനുമതി മഹാരാഷ്ട്ര റദ്ദാക്കി. സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ മുൻകൂർ അനുമതി വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ബിജെപിക്കായി സംസ്ഥാനങ്ങളിൽ ഇടപെടുന്നെന്ന ആരോപണം വ്യാപകമാണ്.
പശ്ചിമ ബംഗാൾ, രാജസ്ഥാൻ ത്രിപുര മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിന് അനുമതി നേരത്തെ നിഷേധിച്ചിരുന്നു. കേസ് അന്വേഷണത്തിന് സർക്കാർ അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കാൻ സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതിയാണ് മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങൾ പിൻവലിച്ചത്. ദില്ലി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലീഷ്മെന്റ് ആക്ടിലെ സെക്ഷൻ 6 പ്രാകാരമാണ് അനുമതി പിൻവലിച്ചത്.
അതേ സമയം ടിആർപി കേസിൽ ബീഹാറിലാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. ഈ അന്വേഷണം മഹാരാഷ്ട്രിയിലേക്ക് വ്യാപിപ്പിക്കാൻ സിബിഐക്ക് കഴിയും. ഇത് തടയാൻ കോടതിയെ മഹാരാഷ്ട്ര സർക്കാർ സമീപിച്ചേക്കും.