അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡൊണാൾഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ. മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും പിന്തുണ കുറയുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപുള്ള സംവാദ പരമ്പരകളിൽ എതിർ സ്ഥാനാർഥി ജോ ബൈഡനാണ് മുൻപിൽ.
പിന്തുണ കുറഞ്ഞതിനെത്തുടർന്ന് ദിവസേന മൂന്ന് പ്രചാരണ റാലികൾ നടത്താനൊരുങ്ങുകയാണ് ട്രംപ്. കൊവിഡ് പ്രതിരോധ നടപടികളിൽ ട്രംപ് ഭരണകൂടം വരുത്തിയ വീഴ്ചകളാണ് അദ്ദേഹത്തിന്റെ പിന്തുണ കുറച്ചത് എന്നാണ് സൂചന. കൊവിഡ് പ്രതിരോധത്തിൽ ട്രംപ് പൂർണ്ണ പരാജയമാണെന്ന് ഡെമോക്രാറ്റിക് നേതാവ് ബൈഡൻ ആവർത്തിച്ചു പറയുന്നുണ്ട്. 23 ദശലക്ഷം ആളുകളാണ് നിലവിൽ വോട്ട് ചെയ്തത്. പോരാട്ടം ഇഞ്ചോടിഞ്ച് നടക്കുന്ന സമയത്ത് അഭിപ്രായ സർവ്വേകളിൽ പിന്നിലായത് ട്രംപിന്റെ വരും ദിവസങ്ങളെ നിർണായകമാക്കും.
ബൈഡന് വേണ്ടി മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രചാരണത്തിനിറങ്ങുമെന്നും റിപോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇതിനെ ട്രംപ് പരിഹസിച്ചു. കഴിഞ്ഞ തവണ ഹിലരിയെ പിന്തുണക്കാൻ ഒബാമ ഇറങ്ങിയിട്ട് എന്ത് സംഭവിച്ചു എന്നാണ് ട്രംപ് ചോദിച്ചത്. തന്റെ റാലികളിൽ ഉണ്ടാകാറുള്ള വൻ ആൾക്കൂട്ടം തന്നെ വിജയിപ്പിക്കുമെന്നും അമേരിക്കയിൽ റിപ്പബ്ലിക്കൻ തരംഗം ഉണ്ടാകുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്.