വെടിയുണ്ടകളിലും ക്യുആർ കോഡ് പതിപ്പിക്കാനൊരുങ്ങി മധ്യപ്രദേശ് പൊലീസ്. ഇതിലൂടെ വെടി വെച്ചത് ഏത് തോക്കിൽ നിന്നാണെന്നും അത് ആരുടേതാണെന്നും കണ്ടുപിടിക്കാൻ എളുപ്പമാകുമെന്ന് എംപി പൊലീസ് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് വൻ അക്രമങ്ങളും വെടിവെയ്പ്പുകളുമാണ് നടന്നതെന്നും അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് 150ഓളം കൊലപാതകങ്ങളാണ് മധ്യപ്രദേശിൽ കഴിഞ്ഞ 5 വർഷങ്ങളിൽ നടന്നതെന്നും ജില്ല പൊലീസ് മേധാവി മനോജ് കുമാർ സിംഗ് പറഞ്ഞു. ഇത്താരമൊരു സാഹചര്യം നിലനിൽക്കുന്ന അവസ്ഥയായതിനാലാണ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വെടിയുണ്ടകൾക്ക് ക്യുആർ കോഡ് നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 22,000 തോക്ക് നിർമാതാക്കൾക്ക് ഇതിനെപ്പറ്റി നിർദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോക്കിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ അടങ്ങിയതായിരിക്കും ക്യുആർ കോഡ്.
നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍, തെരഞ്ഞെടുപ്പിനെ മാത്രം മുന്നിൽ കണ്ടുകൊണ്ടല്ല ഇത്താരമൊരു തീരുമാനത്തിലെത്തിയതെന്നും പ്രധാനമായും ഇനിയുള്ള കാലം അനധികൃതമായി വെടിവെയ്പ്പുകൾ നടക്കാതിരിക്കാൻ വേണ്ടിയാണ് തീരുമാനം എടുത്തതെന്നും മനോജ് കുമാർ പറഞ്ഞു. ഇനിമുതൽ ആര് വെടിവെയിപ്പ് നടത്തിയാലും അതിന്റെ ബുള്ളറ്റ് കേസ് കുറ്റവാളിയെ കണ്ടെത്തി തരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ പദ്ധതിക്ക് പുറകിൽ പ്രവർത്തിക്കുകയാണെന്നും ഈ ഒരു പദ്ധതി കാരണം ഒരാളുടെയെങ്കിലും ജീവൻ സംരക്ഷിക്കാൻ കഴിഞ്ഞാൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.