മന്ത്രി കെടി ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എടപ്പാളിലെ ഇയാളുടെ വീട്ടിലെത്തിയാണ് മൊബൈൽ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്നുള്ള റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് നടപടി എന്നാണ് സൂചന. കിറ്റ് വിതരണത്തിനായി യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തും പ്രജീഷും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ വിവരങ്ങൾ നേരത്തെ ജലീൽ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ടിരുന്നു.
അതിനിടെ സ്വർണകടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർക്കെതിരെ കസ്റ്റംസ് കോഫെ പോസ ചുമത്തിയതിൽ എൻഐഎ അതൃപ്തി പ്രകടിപ്പിച്ചു. സന്ദീപിനെ കൂടാതെ സ്വപ്നക്കെതിരെയും കസ്റ്റംസ് കോഫെപോസ് ചുമത്തിയിട്ടുണ്ട്. സന്ദീപിനെ കേസിൽ മാപ്പുസാക്ഷിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പ്രതികൾക്ക് മേൽ കോഫെപോസെ ചുമത്തിയത്. നടപടിയിലെ അതൃപ്തി എൻഐഎ കസ്റ്റംസിനെ അറിയിച്ചു.