പീഡനത്തിനിരയായ പെൺകുട്ടി പ്രതിക്ക് രാഖി കെട്ടി കൊടുക്കണമെന്ന മധ്യ പ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ സ്ത്രീകളെ അപമാനിക്കുന്നതും സ്ത്രീപീഡനത്തെ നിസ്സാരവത്കരിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി 9 വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
ജസ്റ്റിസ് എം ഖാൻവിൽക്കറിന്റെ ബെഞ്ചാണ് പീഡന കേസ് പ്രതികൾക്ക് എന്തെല്ലാം ജാമ്യവ്യവസ്ഥകൾ ആകാമെന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാലിനോട് അഭിപ്രായം തേടിയത്. പ്രശ്നപരിഹാരത്തിന് അറ്റോണി ജനറലിന്റെ സഹായവും സുപ്രീംകോടതി അഭ്യർത്ഥിച്ചു.
പീഡനകേസിലെ പ്രതി രാഖി ബന്ധൻ ദിവസം ഭാര്യയോടൊപ്പം ഇരയായ പെൺകുട്ടിയുടെ വീട്ടിൽ പോകണമെന്നും പെൺകുട്ടി പ്രതിക്ക് രാഖി കെട്ടി കൊടുക്കണമെന്നും ഇനിയുള്ള കാലം പ്രതി പെൺകുട്ടിയെ സംരക്ഷിക്കണമെന്നുമുള്ള അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം നൽകാമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അഭിഭാഷകർ ഹർജി നൽകിയത്.