"ഇന്നലെപ്പാതിരാവിൽ ചിന്നിയ
പൂനിലാവിൽ
എന്നെയും
മറന്നു ഞാനലിഞ്ഞ് നിൽക്കെ
താനേ ഞാനുറക്കനെ പൊട്ടിക്കരഞ്ഞു പോയി
താരക വ്യൂഹം പെട്ടെന്നുലഞ്ഞു പോയി
കാരണം ചോദിച്ചില്ല
പാതിരാക്കിളി പോലും
കാറ്റെൻ വിയർപ്പുതുള്ളി തുടച്ചുമില്ല
ചാരത്തെ മരമൊറ്റപ്പാഴിലപൊഴിച്ചില്ല
പാരിടം കഥയൊന്നുമറിഞ്ഞുമില്ല
കാലടിച്ചുവട്ടിലെ പുല്ലും
കുലുങ്ങീലെന്നാൽ
കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!
എന്തെന്നെനിക്കു പോലും ചിന്തിക്കാൻ
കഴിയാത്ത -
തെമ്മട്ടിലപരനോടുണർത്തിടാവു"
ഇങ്ങനെ കവിതയുടെ പ്രശാന്തമായ നിർമ്മല പൗർണമിയായി വലിയ കവികൾക്കൊപ്പം അക്കിത്തവും മനസ്സിലുണ്ട്.
"മതമെന്താകിലുമാകട്ടെ,
മനുജാത്മാവേ, കരഞ്ഞിരക്കുന്നേൻ
നിരുപാധികമാം സ്നേഹം
നിന്നിൽ പൊട്ടിക്കിളർന്നു പൊന്തട്ടെ"
എന്നൊക്കെ അപരനിലേക്ക് സ്നേഹവായ്പോടെ കൈ നീട്ടുന്ന വരികളേക്കാൾ പൊതുമണ്ഡലത്തിൽ നിരന്തരമായി ആവർത്തിക്കപ്പെട്ടത്
"വെളിച്ചം ദു:ഖമാണുണ്ണീ... " എന്ന് കാലത്തിൻ്റെ കാലുഷ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ വിരുദ്ധ പ്രതികരണമായിരുന്നു. തപസ്യയുടെ ആചാര്യ പദവിയെക്കുറിച്ചുള്ള തീഷ്ണ വിമർശനങ്ങളും. ജ്ഞാനപീഠ പുരസ്കാരലബ്ധിക്ക് കുറച്ചു ദിവസങ്ങൾക്ക് മുൻപ് എടപ്പാൾ വഴിക്കുള്ള ഒരലസയാത്രയിൽ കവിയെ ഒന്നു കാണാൻ തോന്നി. സമീപ നാളുകളിൽ മാതൃഭുമിയിൽ വന്ന ആലങ്കോട് ലീലാകൃഷ്ണൻ്റെ ഒരു ലേഖനവും അതിനോട് ഷാജഹാൻ മാടമ്പാട്ടിൻ്റെ വിരുദ്ധോക്തിയിലുള്ള പ്രതികരണവുമൊക്കെ യാത്രയ്ക്കുള്ള പ്രേരണയായി.
"കോവിലിലുണ്ടൊരൊരുമ്പെട്ടവൾ
അവൾ തൂവിടുമെന്നിൽ കാരുണ്യം
എന്ന് ധരിച്ചു; കണ്ണു മിഴിച്ചീലെന്നുടെ
നേരെ ക്കുത്തിച്ചി" എന്ന് 'നിർമ്മാല്യ'ത്തിനും മുൻപ് ഭഗവതിയോട് രോഷം കൊണ്ട് പറഞ്ഞ വരികൾ ഇന്നായിരുന്നുവെങ്കിലുണ്ടാകുമായിരുന്ന പ്രതികരണത്തെക്കുറിച്ചും സാംസ്കാരിക സംഘടനയുടെ ആചാര്യ പദവിയലങ്കരിക്കുന്നതിനെതിരെയുള്ള വിമർശനങ്ങളെക്കുറിച്ചുമെല്ലാം പല ചോദ്യങ്ങളും ഉള്ളിൽ കരുതിയാണ് ചെന്നുകയറിയത്. പ്രിയ പത്നിയുടെ ദേഹവിയോഗത്തിൽ അതീവ മനോവിഷമത്തിലും മ്ലാനതയിലുമായിരുന്നു അദ്ദേഹം. എങ്കിലും നിറഞ്ഞ സ്നേഹത്തോടെ സ്വീകരിച്ചു. കുടെ കട്ടിലിലിരുത്തി. മധുരം തന്നു. കൂടെ ബോംബെയിൽ നിന്നെത്തിയ മകളും തിരുവനന്തപുരത്തുകാരൻ ഒരു സഹായിയും മാത്രം. കരുതിയതൊന്നും ചോദിക്കാൻ തോന്നാത്ത വിധം ഒരു സ്വാച്ഛന്ദ്യക്കുറവ് അനുഭവപ്പെട്ടു. മുറിയിൽ ദൈവ ചിത്രങ്ങളോ ഭക്തി ചിഹ്നങ്ങളോ ഒന്നുമില്ല. കിടപ്പിടത്തിന് മുകളിൽ പരുക്കൻ പരിചരണങ്ങളിൽ വരച്ച സാമാന്യം വലിയ ഒരു ഗാന്ധി ചിത്രമുണ്ട്.
"മദിരാശിയിൽ ഗാന്ധിജിയെ മാത്രം വരക്കുന്ന ഒരാർട്ടിസ്റ്റുണ്ട്. അയാളിൽ നിന്ന് വാങ്ങീതാ..." കവിയുടെ മുഖപേശികളിലും കണ്ണുകളിലും പ്രകാശം തെളിഞ്ഞു. പരിസരം പ്രസന്നമാവാൻ തുടങ്ങി
"പുതിയ കവിത ?"
"ഇല്ല. കുറേ ആയിട്ടില്ല. എഴുതിയത് തന്നെ ഒരു പാടില്ലേ, വായിക്കാൻ "
അക്കിത്തത്തിൻ്റെ കവിതയോടൊപ്പമാണ് മാതൃഭൂമിയിൽ ആദ്യത്തെ കവിത അച്ചടിച്ചുവന്നത് എന്ന് സൂചിപ്പിച്ചു.
"ഏതായിരുന്നു എൻ്റെ കവിത ?"
ഓർത്തെടുക്കാനായില്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ ചോദിക്കാതെ പോയ ചോദ്യങ്ങൾക്ക് മീതെ പതിഞ്ഞ സ്ഥായിയിൽ ചുറ്റുവട്ടത്തെ റബർ മരങ്ങളിൽ കാറ്റിൻ്റെ മർമ്മരം.
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം...."