റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചു എന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റിപ്പബ്ലിക് ടിവിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര പോലീസിന്റെ നോട്ടീസ്. മൂന്ന് ചാനലുകളുടെ ടിആർപി ലിസ്റ്റ് മോഷ്ടിക്കുകയും അതിൽ കൃത്രിമത്വം കാണിച്ചതിനുമെതിരെയാണ് നോട്ടീസ്.
എക്സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായണാസ്വാമി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ അഭിഷേക് കപൂർ എന്നിവർക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കെടുക്കുന്ന ഹൻസാ റിസർച്ച് ഗ്രൂപ്പിന്റെ ഡോക്യുമെന്റുകൾ മോഷ്ടിച്ചുവെന്നാണ് ആരോപണം. ഈ വിഷയത്തിൽ ഹൻസാ ഗ്രൂപ്പ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒക്ടോബർ 10ന് ഡോക്യൂമെന്റുകൾ പ്രക്ഷേപണം ചെയ്തതായും കമ്പനിയുടെ പരാതിയില്‍ പറയുന്നു. പ്രക്ഷേപണം ചെയ്ത വിവരങ്ങളുമായി ഹാജരാകാനാണ് ഇരുവർക്കും നോട്ടീസ് അയച്ചത്.
ആരോപണം ഞെട്ടിക്കുന്നതാണെന്നും സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസിൽ ചാനൽ പോലീസിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർക്കാൻ ഉണ്ടാക്കിയ കേസ് ആണ് ഇതെന്നും റിപ്പബ്ലിക് ടിവി ആരോപിച്ചു. ഇത്തരത്തിലുള്ള പ്രതികാര നടപടികളുമായി മുന്നോട്ട് പോകുന്ന മുംബൈ പോലീസിനെയൊരു പാഠം പഠിപ്പിക്കുമെന്ന് ചാനലിന്റെ ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമി വ്യക്തമാക്കി.