മതേതരവാദി X ഹിന്ദുത്വവാദി - താക്കറെക്കെതിരായ ഗവര്‍ണ്ണറുടെ പരാമര്‍ശം വിവാദത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെ വിവാദ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ സംഭവം ജനശ്രദ്ധ നേടുകയാണ്‌. ഭരണഘടനാ സ്ഥാനത്തിരുന്ന് ഒരു ഗവര്‍ണ്ണര്‍ ഒരിക്കലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെ ഭാഗത്തുനിന്നുണ്ടായത് എന്ന് പൊതുവില്‍ അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കുന്നത് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്.

എപ്പോൾ മുതലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മതേതരവാദിയായതെന്നാണ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരി ചോദിച്ചത്. ഇത് വാക്കാലുള്ള പരാമര്‍ശമല്ല. മുഖ്യമന്ത്രിയ്ക്ക് ഈ വിഷയത്തിലെഴുതിയ കത്തിലാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത് എന്നത് വിഷയത്തിന്‍റെ ഗൌരവം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാതെ ബാറുകളും ഹോട്ടലുകളും തുറക്കാനുള്ള അനുമതി നൽകിയതിനെതിരെയാണ് ഭഗത് ഇത്തരത്തിൽ പ്രതികരിച്ചത്. അധികാരമേറ്റ സമയത്ത് അയോദ്ധ്യ സന്ദർശിക്കുകയും ഭഗവാൻ ശ്രീരാമന് നന്ദി പറയുകയും ചെയ്ത താക്കറെ എന്ന് മുതലാണ് ഹിന്ദുത്വത്തിന് വില നൽകാതായതെന്നും ഗവര്‍ണ്ണര്‍ തന്റെ കത്തിലൂടെ ചോദിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം ബിജെപി ആരാധനാലയങ്ങൾ തുറക്കുന്നതിനായി പ്രതിഷേധങ്ങൾ നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് കോഷ്യാരി അതേ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

വിഷയത്തില്‍ അതിരൂക്ഷമായാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രതികരിച്ചത്. മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയാണെന്ന് ഗവര്‍ണ്ണറെ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വിസ്മരിക്കരുതെന്നും ഗവര്‍ണ്ണറെ താക്കീത് ചെയ്തു. തന്റെ ഹിന്ദുത്വം തെളിയിക്കുന്നതിനായി കോഷ്യാരിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും താക്കറെ തിരിച്ചടിച്ചു. മുംബൈയെ പാക് അധീന കശ്മീർ എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതല്ല തന്റെ ഹിന്ദുത്വമെന്ന് നടി കങ്കണ റനൗട്ടിന്റെ പ്രസ്താവനയെയാണ് പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുക എന്നത് മാത്രമാണോ കോഷ്യാരിയുടെ ഹിന്ദുത്വമെന്ന് ചോദിച്ച മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളെ നിരീക്ഷിച്ചതിനു ശേഷം മഹാരാഷ്ടക്ക് നല്ലതെന്ന് തോന്നുന്നതാണ് താൻ ചെയ്യുന്നതെന്നും വ്യക്തമാക്കി.

ആരാധനാലയങ്ങൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന ദൈവിക അശരീരി കേട്ടതുകൊണ്ടാണോ മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കാത്തത് അതോ താങ്കള്‍ പൊടുന്നനെ മതേതരവാദി ആയി മാറിയതാണോ എന്നാണ് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷ്യാരി കത്തിൽ ചോദിച്ചത്. തനിക്ക് കോഷ്യാരിയുടെ അത്രയും ദിവ്യത്വം ഇല്ലെന്നും താൻ അശരീരികളൊന്നും കേൾക്കാറില്ലെന്നുമാണ് താക്കറെ ഇതിനോട് പ്രതികരിച്ചത്.

ഏതായാലും ഗവര്‍ണ്ണറുടെ വിവാദ പരാമര്‍ശം ഭരണഘടനാ പ്രശ്നമായി ഉയര്‍ന്നു വരികയാണ്. ആദ്യമായാണ് ഒരു ഗവര്‍ണ്ണര്‍ മതേതരത്വം ഒരു പോരായ്മയാണ് എന്നതരത്തില്‍ ഒരു മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. ഇത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് എന്നും ഭരണഘടനാ വിരുദ്ധമായ ഗവര്‍ണ്ണറുടെ പരാമര്‍ശത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More