ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വി. സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരായ വെള്ളാപ്പള്ളിയുടെ പ്രതികരണത്തെ വിമർശിച്ച് ലീഗ് മുഖപത്രം. മുസ്ലിം പേരിനോട് ഓക്കാനമോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമാണ് ചന്ദ്രിക ഉയർത്തുന്നത്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്ലിമിനെ വി.സിയായി നിയമിച്ചതിനെതിരായ വെള്ളാപ്പള്ളിയുടെ നിലപട് സംഘപരിവാറിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധത തന്നെയാണ് എന്ന് മുഖപത്രം പറയുന്നു.
വെള്ളാപ്പള്ളിയിൽ ബിജെപി പ്രേമവും പിണറായി ഭക്തിയും ന്യൂനപക്ഷവിരുദ്ധതയും ഒരേസമയം കാണുന്നു. നേരത്തെ കൊണ്ടുനടക്കുന്ന വർഗീയതയുടെയും ഇസ്‍ലാം വിരുദ്ധതയുടെയും പ്രശ്നമാണ് പ്രസ്താവനക്ക് പിന്നില്‍ ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സര്‍വകലാശാലയല്ല ഇത്. ആ വ്യക്തിയുടെ മഹത്വം വരും തലമുറയിലേക്ക് കൂടി സന്നിവേശിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. അത് മനസ്സിലാക്കാതെ, ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള സര്‍വകലാശാലയുടെ വിസി നാരായണഗുരുവിന്‍റെ സമുദായത്തില്‍ പിറന്ന ആളാകണമെന്ന് വാദിക്കുന്നത് ബാലിശമാണെന്നേ പറയേണ്ടതുള്ളുവെന്നും ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു.
വെള്ളാപ്പള്ളിയുടെ വാചാടോപം ബി.ജെ.പിയാദി സംഘപരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷ ഭാഷയാണിതിലും എന്നാണ് ചന്ദ്രിക പറയുന്നത്. ഗുരുവിന്‍റെ ആശയങ്ങളെ സ്വന്തം താത്പര്യത്തിന് വക്രീകരിച്ച ആളാണ് വെള്ളാപ്പള്ളിയെന്ന് വിമർശിക്കുന്ന ചന്ദ്രിക, ഇവ പലതും സ്വന്തം സ്വാർത്ഥ രാഷ്ട്രീയ സാമ്പത്തിക മോഹത്തിന് ഉപയോഗിച്ചെന്നും പറയുന്നു.