കന്യകാത്വ പരിശോധന നിയമവിരുദ്ധമാക്കാനൊരുങ്ങി ഫ്രാൻസ്. കന്യകാത്വ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്ക് തടവും പിഴയും ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പാരമ്പരാഗതമായ വിവാഹങ്ങൾക്ക് മുൻപായി കന്യകാത്വ സർട്ടിഫിക്കറ്റിന് ഡോക്ടർമാരെ സമീപിക്കുന്നവർക്കെതിരെയും നടപടിയെടുക്കും.
ഫ്രഞ്ച് മതേതര മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇസ്‌ലാമിക വിഘടനവാദം ചെറുക്കുന്നതുമായാണ് നിയമനിർമാണം നടത്തുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. കന്യകാത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഒരു വര്‍ഷം തടവും 15,000 ഡോളര്‍ പിഴയുമാണ് ബില്ലിൽ നിര്‍ദ്ദേശിക്കുന്നത്. ഡിസംബറിൽ പാർലിമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ ഇക്കാര്യം കൂടെ ഉൾപ്പെടുത്തണമെന്ന് പൗരത്വ ചുമതലയുള്ള ഫ്രഞ്ച് മന്ത്രി പ്രതിനിധിയായ മാര്‍ലിന്‍ ഷിയപ്പ അഭിപ്രായപ്പെട്ടു.
അതേസമയം കന്യകാത്വ പരിശോധനകള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ്, രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഫ്രഞ്ച് അബോര്‍ഷന്‍ അഡൈ്വസ് ഗ്രൂപ്പായ എ.എന്‍.സി.ഐ.സി പ്രതികരിച്ചു. എന്നാൽ, കന്യകാത്വ പരിശോധനകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കന്യകാത്വ പരിശോധന മനുഷ്യാവകാശ ലംഘനമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കന്യകാത്വ പരിശോധനകള്‍ പല യു.എന്‍ രാജ്യങ്ങളിലും നടക്കുന്നതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഒക്ടോബറില്‍ ഇത്തരം പരിശോധനകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു.