കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ്. സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ നമുക്ക് അത്യാവശ്യമാണെന്നും ഈ വർഷം അവസാനത്തോടെ വാക്സിൽ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവാക്സ് വാക്സിൻ ഫെസിലിറ്റിയിൽ ഒൻപത് വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി വാക്‌സിനുകൾ ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വാക്‌സിൻ നിർമാണം പൂർത്തിയാകുമ്പോൾ അത് ലോകമെമ്പാടും എത്തിക്കുന്നതിനായി ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ, ഓക്സ്ഫഡ് - ആസ്ട്രാസെനക വാക്‌സിൻ, ചൈനയുടെ സിനോഫാം വാക്‌സിൻ, യു.എസ് കമ്പനിയായ ഫൈസറും ജർമൻ ഫാർമസ്യൂട്ടിക്കലായ ബയോൺടെകും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ എന്നിവയുടെ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.