കേന്ദ്ര സർക്കാറിന്റെ കാർഷിക ബില്ലുകൾക്കെതിരായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് സമാപിക്കും. ഹരിയാനയിലെ കർണാലിൽ വെച്ചാണ് റാലി അവസാനിക്കുക.
പഞ്ചാബിലെ മോഗയിൽ വെച്ച് ഞായറാഴ്ചയാണ് രാഹുലിന്റെ ട്രാക്ടർ റാലി ആരംഭിച്ചത്. കാർഷിക ബില്ലുകൾക്കെതിരെയുള്ള പഞ്ചാബിലെ എല്ലാ പ്രതിഷേധങ്ങളിലും പങ്കെടുത്തതിനുശേഷം ഇന്നലെയാണ് രാഹുൽ ഹരിയാനയിൽ എത്തിച്ചേർന്നത്. ഹരിയാനയിൽ റാലിക്ക് വൻ വരവേൽപാണ് ലഭിച്ചത്. ഇന്ന് രാവിലെ പീപ്പലി മണ്ഡിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം, നിലോഖേരി വഴി കര്‍ണാലില്‍ അവസാനിക്കും. ഹരിയാനയിലെ എല്ലാ പ്രതിഷേധ മേഖലകളിലും പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഹരിയാനയിലേക്ക് റാലി കടക്കുന്നത് തടയാൻ ഇന്നലെ മനോഹർ ലാൽ ഘട്ടാറിന്റെ ബിജെപി സർക്കാർ ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സർക്കാർ നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു. അതേസമയം, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ വീടിന് മുന്നില്‍ പതിനേഴ് കര്‍ഷക സംഘടനകള്‍ സംയുക്തമായി ഇന്ന് പ്രതിഷേധിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.