സുശാന്ത് സിംഗ് രാജ്പുത്തിന്റേത് ആത്മഹത്യ തന്നെയെന്ന എയിംസിന്റെ നിഗമനം പിന്തുണച്ച് സിബിഐ. അന്വേഷണത്തിന്റെ ഭാഗമായി മരണത്തിന്റെ സാഹചര്യം പുനർ സൃഷ്‌ടിച്ചത്തിന് ശേഷമാണ് സിബിഐ ഈ നിഗമനത്തിലേത്തിയത്.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് സിബിഐ അറിയിച്ചു. ഇതോടെ, സാമ്പത്തിക നേട്ടത്തിനായി സുശാന്തിനെ നടി റിയ ചക്രബർത്തി ആത്മഹത്യക്ക് പ്രേരിപ്പിച്ചതാണെന്ന വാദം നിലനിൽക്കില്ലെന്നും അന്വേഷനസംഘം അറിയിച്ചു. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് സംഘം പറഞ്ഞു. റിയ ചക്രബർത്തിയുടെ സ്വാധീനം, ബോളിവുഡിലെ സ്വജന പക്ഷേപാതം, സുശാന്തിന്റെ മാനസികാരോഗ്യം എന്നിവയെ സംബന്ധിച്ചും അന്വേഷിക്കുമെന്ന് സിബിഐ അറിയിച്ചു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ 5 വർഷത്തിനിടെ 70 കോടി രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും അതിൽ 55 ലക്ഷം മാത്രമേ റിയയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളു എന്ന് സിബിഐ വ്യക്തമാക്കി.
റിയ ഇപ്പോഴും അന്വേഷണത്തിന് കീഴിലാണെന്നും, എന്നാൽ, റിയക്കെതിരായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷനസംഘം വ്യക്തമാക്കി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15 കോടി രൂപയുടെ മോഷണം നടന്നിട്ടുണ്ടെന്നും അതിൽ റിയക്ക് പങ്കുണ്ടെന്നും സുശാന്തിന്റെ പിതാവ് ബീഹാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.