ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സന്ദര്‍ശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹാഥ്‌റസില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ആസാദിനെ വീണ്ടും പോലീസ് തടഞ്ഞത് പ്രദേശത്ത് നേരിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
'കങ്കണ റണാവത്തിനുപോലും വൈ കാറ്റഗറി സുരക്ഷ നല്‍കുന്നുണ്ട്. ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് മറ്റു ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും വലിയ ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഇവര്‍ക്കാണ് യധാര്‍ത്ഥത്തില്‍ വൈ കാറ്റഗറി സുരക്ഷ നൽകേണ്ടത്' -ആസാദ് പറഞ്ഞു. ഇല്ലെങ്കിൽ പെൺകുട്ടിയുടെ കുടുംബാഗങ്ങളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് കുറ്റവാളികളായ ഉയർന്ന ജാതിയിൽപെട്ടവരുടെ വീട്. ദലിത് വാൽമീകി സമുദായത്തിൽപെട്ടവർ ഗ്രാമത്തിൽ കുറവാണ്. കുറ്റവാളികൾ പ്രതിനിധാനം ചെയ്യുന്ന ഠാക്കൂർ വിഭാഗക്കാർക്കാണ് ഗ്രാമത്തിൽ ആധിപത്യം. പ്രതികൾ കുറ്റക്കാരല്ലെന്നും ഇവരെ മോചിപ്പിക്കണമെന്നുമാവിശ്യപ്പെട്ട് ഇതിനകം പ്രതിഷേധവും അരങ്ങേറിയിരുന്നു.
പൊലീസ് വലയം ഭേദിച്ച വൈകിട്ട് നാലുമണിയോടെയാണ് ചന്ദ്രശേഖർ ഹത്‌റാസിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി കുടുംബത്തെ കണ്ടത്. കുടുംബവുമായുള്ള സന്ദർശനം അരമണിക്കൂറോളം നീണ്ടു.