കൊവിഡ് നാലാംഘട്ട ഇളവുകളുടെ കാലാവധി കഴിഞ്ഞതോടെ കൂടുതൽ ഇളവുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ സ്കൂളുകൾ തുറക്കണോ എന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറക്കാം. ലബോറട്ടറി ആവശ്യമായി വരുന്ന സയൻസ്, ടെക്നോളജി സ്ട്രീമുകളിലെ പിഎച്ച്ഡി, ബിരുദാനന്തര ക്ലാസുകള്‍ തുറക്കാം.
ഒക്ടോബർ 15 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. കായിക താരങ്ങള്‍ക്ക് സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാം. ഇന്‍ഡോര്‍ പ്രോഗ്രാമുകളില്‍ പരമാവധി 200 പേര്‍ക്ക് പങ്കെടുക്കാം. പുറത്തു നടക്കുന്ന പരിപാടികളില്‍ പരമാവധി 100 പേരെ അനുവദിക്കും. എന്നാല്‍, കണ്ടെയ്ൻമെൻറ് സോണിന് പുറത്തു മാത്രമേ ഈ ഇളവുകള്‍ ബാധകമാകൂ.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ വിവാഹം, മരണാനന്തരചടങ്ങുകൾ, മറ്റ് സാമൂഹ്യ ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കമ്പോളങ്ങളിലും റീട്ടെയിൽ വ്യാപാരസ്ഥാപനങ്ങളിലും ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. കോവിഡിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.