രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ഭീതിയിൽ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചതായും അവര്‍ സമ്മതിച്ചു.
സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായാണ് ഇടിഞ്ഞത്. കൊവിഡ് സാമ്പത്തിക പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് സേവന മേഖലയെ പ്രതികൂലമായി ബാധിച്ചതാണ് ഇതിന് കാരണമെന്നും നിർമല സീതാരാമൻ പറയുന്നു. 55 ശതമാനത്തോളം ജിഡിപി ഇടിയാന്‍ ഇത് കാരണമായി. വാക്‌സിൻ എന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അതിനാൽ ജനങ്ങൾ സാമൂഹിക അകലം, മാസ്ക് ധരിക്കൽ, ഇടയ്ക്കിടെ കൈകഴുകൽ എന്നിവ ശീലമാക്കണമെന്നും ധനമന്ത്രി മുന്നറിയിപ്പ് നൽകി.
പൊതുവെ രാജ്യത്ത് രോഗികളുടെ എണ്ണവും മരണ നിരക്കും കുറവാണെങ്കിലും, രോഗമുക്തി നേടിയവർ വീണ്ടും കൊവിഡ് പോസിറ്റീവ് ആകുന്നത് ആശങ്കാജനകമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.