കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് ബാധിതർക്ക് പ്രത്യേക പരിഗണനയുണ്ടാകും. ശുചീകരണ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടും.
ഭക്ഷ്യസുരക്ഷയ്ക്കാണ് കേന്ദ്രം പ്രാധാന്യം നൽകുന്നത്. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നൽകുകയും ചെയ്യും. പ്രധാനമന്ത്രി ഗരീബ് അന്ന യോജനയിൽപ്പെട്ട ഓരോരുത്തർക്കും അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോഗ്രാം ധാന്യം വീതം സൗജന്യമായി ലഭിക്കും. ധാന്യത്തിന് പുറമെ ഒരു കിലോഗ്രാം പയർവർഗങ്ങളും ലഭിക്കും. 80 കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളാകുക. ആശുപത്രികളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ്.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
- 8.69 കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം വർഷം 6000 രൂപ. അതില്‍ ആദ്യഘടുവായ 2000 രൂപ ഉടൻ നല്കും.
- വനിതകൾക്ക് ജൻധൻ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം നൽകും.
- 8.3 കോടി ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സിലിണ്ടർ.
- തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്ക് 2000 രൂപ മാസം വരുമാനം കൂടുതൽ നല്കും.
- മുതിർന്ന പൗരന്മാർ, നിർധനരായ വിധവകൾ, നിർധനരായ ഭന്നിശേഷിക്കാർ എന്നിവർക്ക് സഹായധനമായി ആയിരം രൂപ നൽകും.
- വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ.
- ഇപിഎഫ് നിക്ഷേപത്തിൽനിന്ന് 75 ശതമാനം മുൻകൂർ പിൻവലിക്കാൻ അനുമതി.
- ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സർക്കാർ അടയ്ക്കും.