തിളച്ച് തൂവുന്നൊരു നട്ടുച്ചയിൽ
ഭൂമിക്ക്
കണ്ണെഴുതിയത് പോലെയുള്ള
എൻ.എച്ച് 47 ലൂടെ
ബൈക്കിൽ
ഞാനും നീയും സഞ്ചരിക്കുന്നു
" ചലനത്തിന്റെ
നിശ്ചലതയാണ് "
ഓരോ വാഹന യാത്രയും
(അതായത്
നമ്മൾ വെളിച്ചത്തിൽ
മുങ്ങിമരിച്ചവരെ പോലെ
ഇറുകി പുണർന്നിരിക്കുന്നു
പക്ഷേ
കാലത്തിനേയും
ദൂരത്തിനേയും
ഓർമ്മകളെ പോലെ പിന്നിട്ട് പിന്നിട്ട് പോവുന്നു)
ടാർ പാതകളിൽ
വാഹനങ്ങളുടെ വിയർപ്പിൽ
ചവിട്ടി
തെന്നി വീണയെത്ര സ്വപ്നങ്ങളെയാണ്
നമ്മൾ
പിൻതള്ളി കടന്ന് പോവുന്നത്
നീ
എന്തോ എന്നോട് പറയുന്നു
ഒരു കെ എസ് ആർ ടി സി ബസ്സത്
ഓവർ ടേക്കിലൂടെ
റാഞ്ചി കൊണ്ട് പോവുന്നു
അതിലെ
കവിയായ കണ്ടക്ടർ
അധികം പോയ ടിക്കറ്റിനെ പറ്റി
ആകുലപ്പെട്ട്
യാത്രക്കാരുടെ എണ്ണമെടുത്തു കൊണ്ടിരിക്കുന്നു
നമ്മൾ
ട്രാഫിക് സിഗ്നലുകളിലെ
പച്ചവെളിച്ചത്തിലേക്ക്
ആർത്തിയോടെ നോക്കുന്നു
പക്ഷേ
ചുവപ്പിലേക്ക് മഞ്ഞയൊലിച്ചിറങ്ങി
കാവി നിറമുള്ള
വിളക്കായി അത് മാറിക്കഴിഞ്ഞിരുന്നു
നമുക്കീ ഭൂമിയുടെ
അറ്റം പിടിക്കണം
വേനൽ വസന്തത്തിന്റെ
വാകമര ചോട്ടിലിരിക്കണം
ഭ്രമണങ്ങളെ
മറികടന്ന പ്രണയം കൊണ്ട്
യാത്രാ രഹസ്യങ്ങളുള്ള
ചുംബനങ്ങൾ തുന്നിയെടുക്കണം
നമ്മളുരുകാൻ തുടങ്ങുന്നു
വല്ലാതെ ദാഹിക്കുന്നു
ശിരസില്ലാത്തവരുടെ തെരുവിൽ
കരിമ്പിൻ
ജ്യൂസടിക്കുന്ന യന്ത്രങ്ങളുടെ
ശബ്ദം മാത്രമുയർന്നു കേൾക്കുന്നു
നമ്മൾ
ഇത്തിരി നേരം വിശ്രമിക്കാനും
പച്ചമണമുള്ള
കരിമ്പിൻ ജ്യൂസ് കുടിക്കാനുമാഗ്രഹിക്കുന്നു
യന്ത്രത്തിലേക്ക്
കഴുകിയെടുത്ത
എന്റെ വിരലുകൾ നീട്ടിവെക്കുന്നു
ശിരസ്
കഴുത്ത്
നെഞ്ച്
അരക്കെട്ട്
കാലുകൾ
ഞെരിഞ്ഞ് ഞെരിഞ്ഞ്
ചുവന്ന് ചുവന്ന്
ഞാൻ ഒഴുകി നിറയുകയാണ്
നിന്റെ ദാഹം ശമിക്കുന്നു
വെളുത്ത കരിമ്പിൻ ചണ്ടികൾക്കിടയിൽ
ഞാൻ
കറുത്ത് ചതഞ്ഞ് കിടക്കുന്നു
നീ
ബൈക്കിൽ
ഒറ്റയ്ക്ക് പോവാനൊരുങ്ങുന്നു
ഹെൽമെറ്റ് എടുക്കണേയെന്ന്
നനവ്
വറ്റിയ ശബ്ദത്തിൽ ഞാൻ പറയുന്നു
പ്രണയം
എപ്പോൾ വേണമെങ്കിലും
ഒരാൾ
നഷ്ടപ്പെടാവുന്ന
യാത്ര മാത്രമാണെന്ന്
ഓർത്തു കൊണ്ടേ നീ
രാത്രിയിലേക്ക്
പകലിൽ തന്നെ ബൈക്കിന്റെ
ഹെഡ് ലൈറ്റ് തെളിച്ച് വെയ്ക്കുന്നു