കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. കേരള കോണ്‍ഗ്രസ് ജോണി നെല്ലൂർ വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചു. ജോണി നെല്ലൂര്‍ വിഭാഗം കോട്ടയത്ത് യോഗം ചേർന്ന് ലയന പ്രമേയം പാസാക്കി. അതെ സമയം ജോസഫുമായി ലയിക്കാനുള്ള ജോണി നെല്ലൂരിന്‍റെ തീരുമാനം അനൂപ് ജേക്കബ് അംഗീകരിച്ചില്ല. അനൂപ് വിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്നാണ് ലയന തീരുമാനം തള്ളിയത്.
പാര്‍ട്ടിയെ പിളര്‍ത്തുകയാണ് സ്ഥാപിത താല്‍പര്യക്കാരുടെ ലക്ഷ്യമെന്നും പാർട്ടിയെ ഭിന്നിപ്പിക്കാൻ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂർ ആരോപിച്ചു. പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണ് അനൂപ് ജേക്കബിന്‍റെ യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ജോണി നെല്ലൂര്‍ വിഭാഗം ആരോപിച്ചു. ടി.എം ജേക്കബിന് വേണ്ടി ഒരു സ്മാരകം പണിയാൻ തയ്യാറാകാത്ത മകനാണ് പാർട്ടിക്ക് വേണ്ടി വാദിക്കുന്നതെന്നും ഭൂരിപക്ഷ തീരുമാനം അറിഞ്ഞ് പ്രവർത്തിക്കാൻ അനൂപ് ജേക്കബ് തയാറാകണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അനൂപ് ജേക്കബാണെന്നും ചെറിയ പാർട്ടിയുടെ ചെയർമാനായി ഇരിക്കുന്നതിലും നല്ലത് വലിയ പാർട്ടിയുടെ ഭാഗമാകുന്നതാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.