മുംബൈ: ശമ്പളത്തുക വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടും ചികിൽസിക്കാൻ ഡോക്ടർമാരെ കിട്ടാതെ മഹാരാഷ്ട്ര വലയുന്നു. മാസം 2.25 ലക്ഷമാക്കിയാണ് ശമ്പളം ഉയർത്തിയത്. എന്നിട്ടും ആശുപത്രികളിൽ ഡോക്ടർമാറില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തൊപ്പേ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ ക്ഷാമം സംസ്ഥാനത്തെ വലക്കുന്നുണ്ട്. ഇനിയും 213 ഡോക്ടർമാരെക്കൂടിയാണ് പൂനെക്ക് ആവശ്യം. കഴിഞ്ഞ ദിവസം പൂനെയിലെ സാസോണ്‍ ജനറല്‍ ആശുപത്രിയിൽവെച്ച് മുതിർന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടാൻ ധാരണയായിരുന്നെങ്കിലും ആശുപത്രികളിൽ ആവശ്യത്തിനുപോലും ഡോക്ടർമാരില്ലെന്ന് മന്ത്രി പരാതിപ്പെട്ടു. പൂനെ കളക്ട്രേറ്റ്, പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില് നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഡോക്ടർമാരുടെ ക്ഷാമത്തിനൊപ്പം ആശുപത്രികളിൽ ആവശ്യത്തിനു കിടക്കകളില്ലാത്തതും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നതായി അധികൃതർ അറിയിച്ചു. അതിനാൽ, സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ കൊവിഡ് സെന്ററുകളിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു.