പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘അവഹേളനം ഖുർആനോടോ?’ എന്ന തലക്കെട്ടോടെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
ആർഎസ്എസിന്‍റെ ഖുർആൻ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്‍ലിം ലീഗ് തീ പകരുന്നു. കെ.ടി. ജലീലിനും എൽഡിഎഫ് സർക്കാരിനും എതിരായ ഖുർആൻ വിരുദ്ധ യുഡിഎഫ് - ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങും. വിമോചന സമരകാലത്തെക്കാള്‍ വിപുലമായ ശക്തികള്‍ തിരശ്ശീലയ്ക്കുള്ളിലുണ്ട്. സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇല്ലാത്ത കഥകള്‍ ഉണ്ടാക്കിയെടുത്ത് ജനങ്ങളെ തെരുവിലേക്കിറക്കുന്നത്.
മന്ത്രിയെ അപായപ്പെടുത്താൻ വരെ അരാജക സമരക്കാർ ശ്രമിച്ചു. അതിന് വേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോൾ റോഡിന് നടുവിൽ മറ്റൊരു വാഹനമിട്ട് വൻ അപകടമുണ്ടാക്കാൻ ശ്രമിച്ചു. ഇത്തരം മുറകൾ കവർച്ചാ സംഘക്കാർമാത്രം ചെയ്യുന്നതാണെന്നും കോടിയേരി കുറിച്ചു.