ആദ്യം ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതിയോട് കേന്ദ്രം. രാജ്യത്ത് മാധ്യമങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയാണെങ്കിൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് മുന്‍പ് ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ജനങ്ങൾക്കിടയിൽ ഇലക്ട്രോണിക് മാധ്യമങ്ങളെക്കാൾ ഡിജിറ്റൽ മാധ്യമങ്ങൾക്കാണ് സ്വാധീനമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഡിജിറ്റൽ വാർത്തകൾ ആളുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുമെന്നും അതിലൂടെ ചില വാർത്തകൾ വൈറൽ ആവാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ കോടതി ഡിജിറ്റൽ മീഡിയകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. മാധ്യമങ്ങൾക്കായുള്ള മാർഗ്ഗനിർദേശങ്ങൾ സ്വീകരിക്കുന്നതിൽ അമിക്കസ് ക്യൂരിയുടെ സഹായം തേടണമെന്നും കേന്ദ്രം അറിയിച്ചു.
യുപിഎസ്‌സിയിലും മറ്റ് സർക്കാർ സേവനങ്ങളിലും മുസ്‌ലിംങ്ങൾ നുഴഞ്ഞുകയറുന്നുവെന്ന് അവകാശപ്പെടുന്ന ഷോയുടെ പേരിൽ സ്വകാര്യ ടിവി ചാനലായ സുദർശൻ ടിവിയ്ക്കെതിരെ സുപ്രീം കോടതി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ഇത്തരത്തിൽ ഒരു ആവശ്യം മുന്നോട്ടുവെച്ചത്. ടിആർപിക്കും സെൻസേഷണലിസത്തിനും വേണ്ടിയുള്ള ടിവി പരിപാടികളുടെ ഓട്ടപ്പാച്ചിലുകളില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, രാജ്യത്ത് ടിവി മാധ്യമങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നിർമിക്കാൻ ഒരു പാനൽ രൂപീകരിക്കുമെന്നും കോടതി അറിയിച്ചിരുന്നു.