രാഷ്ട്രപതിയുടെ അധികാരങ്ങൾ ദുരുപയോഗം ചെയ്ത് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിനെതിരെ പ്രതിപക്ഷം . പാർലമെന്റിലെ ചോദ്യോത്തര വേള ഇല്ലാതാക്കാനും ലോക്ഡൗൺ കാലയളവിൽ ഓർഡിനൻസുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന സർക്കാരിന്റെ നീക്കം അംഗീകരിക്കില്ലെന്നും പ്രതിപക്ഷം അറിയിച്ചു.
ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ പിൻവലിക്കാനുള്ള ധനമന്ത്രി നിർമ്മല സീതാരാമന്റെ നീക്കത്തെ ആർഎസ്‌പിയുടെ എൻകെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ നിയമനിർമ്മാണ നിർദ്ദേശം നൽകുമ്പോൾ സമൂഹത്തിന്റെ താൽപ്പര്യം കണക്കിലെടുക്കേണ്ടതുണ്ടെന്നും അതൊന്നും പരിഗണിക്കാതെയാണ് സർക്കാർ ബില്ല് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമ്മാണ പ്രക്രിയയിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അഭാവം ഈ കേസിൽ കാണാനാകുമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, കൊവിഡ് കാലത്ത് നിരവധി സഹകരണ ബാങ്കുകൾ സമ്മർദ്ദം അനുഭവിക്കുന്നതിനാലാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2020 മാർച്ചിൽ കൊണ്ടുവന്ന ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങളോടൊപ്പം റിസർവ് ബാങ്കിന് കൂടുതൽ അവസരങ്ങൾ നൽകുക, ദുരിതത്തിലായ സഹകരണ ബാങ്കുകൾ പുനസംഘടിപ്പിക്കുക എന്നീ നിർദേശങ്ങൾ കൂടെ ഉൾപ്പെടുത്തിയാണ് തങ്ങൾ ഓർഡിനൻസ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഈ നീക്കം 'നിർബന്ധിത ഫെഡറലിസം' ആണെന്ന് തൃണാമൂൽ കോൺഗ്രസ് അംഗം സൗഗാത റോയ് ആരോപിച്ചു. വെള്ളപ്പൊക്കത്തിലോ വരൾച്ചയിലോ കാലാനുസൃതമായ ക്ഷാമം ഒഴിവാക്കാൻ ഓർഡിനൻസുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനുള്ള അധികാരം പൂർണമായും സംസ്ഥാന സർക്കാരിനായിരുന്നുവെന്നും ഇപ്പോൾ, ഈ അധികാരം കേന്ദ്രസർക്കാർ ഏറ്റെടുത്തിരിക്കുകയാണെന്നും റോയ് കുറ്റപ്പെടുത്തി. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തെ കോൺഗ്രസ് എംപി ശശി തരൂരും എതിർത്തു.