ഫെബ്രുവരിയിൽ നടന്ന ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണം പാളിച്ചയാണെന്ന് ഒന്‍പത് മുൻ ഐപിഎസ് ഉദ്യോഗസ്ഥരുടെ ആരോപണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ഡൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവയ്ക്ക് തുറന്ന കത്ത് നൽകി.
എല്ലാ കലാപ കേസുകളും പക്ഷപാതമില്ലാതെ വീണ്ടും അന്വേഷിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സമർപ്പിച്ച അന്വേഷണ റിപോർട്ടുകൾ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കത്തിൽ പറയുന്നു. നിയമവാഴ്ചയും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഇത് വേദനിപ്പിച്ചുവെന്നും കത്തിലുണ്ട്. പോലീസ് നേതൃത്വത്തിലുള്ള ഇത്തരം മനോഭാവം അക്രമത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർക്കും നീതി നിഷേധിക്കുകയാണെന്ന് കത്തിൽ പറയുന്നുണ്ട്. എന്നാൽ, എല്ലാ കേസുകളും സൂക്ഷ്മതയോടെയാണ് സേന അന്വേഷിച്ചതെന്ന് ദില്ലി പോലീസ് അഡീഷണൽ പിആർഒ അനിൽ മിത്തൽ പറഞ്ഞു. ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതി ഇതിനകം തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ തെറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും മിത്തൽ പറഞ്ഞു.
മുംബൈ മുൻ പോലീസ് കമ്മീഷണറും ഗുജറാത്തിലെയും പഞ്ചാബിലെയും ഡിജിപിയും റൊമാനിയയിലെ മുൻ ഇന്ത്യൻ അംബാസഡറും ആയിരുന്ന റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ ജൂലിയോ റിബെയ്‌റോ ഡൽഹി ലഹള കേസുകളുടെ അന്വേഷണത്തിലെ അഴിമതി ചോദ്യം ചെയ്ത് ഡൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ കലാപ കേസുകളും വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥർ കൂടി ശ്രീവാസ്തവയ്ക്ക് തുറന്ന കത്ത് നൽകിയത്. കത്തിൽ ഒപ്പിട്ടവരിൽ മുൻ സിബിഐ ഡയറക്ടർ കെ. സലീം അലി, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ മുൻ ഡയാറക്ടർ ജനറൽ ഷാഫി ആലം എന്നിവർ ഉൾപ്പെടുന്നു.