ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കിഴക്കൻ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തോട് യോജിക്കുന്നുവെന്ന് ഖത്തർ എമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജാരെഡ് കുഷ്നറിനെ അറിയിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനായി യുഎഇയും ഇസ്രായേലും തമ്മിൽ കഴിഞ്ഞ മാസം തീരുമാനിച്ച കരാറിനെ തുടർന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേശകൻ ജാരെഡ് കുഷ്‌നറിനെ എമിർ സന്ദർശിച്ചത്.
പലസ്തീനികളുമായുള്ള കരാറിന് പകരമായി അറബ് രാജ്യങ്ങൾ ഇസ്രായേലുമായി ബന്ധം നിലനിർത്തുമെന്നും 1967ൽ നടന്ന മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായും പിന്മാറുമെന്നും പറയുന്ന 2002ലെ അറബ് പീസ് ഇനീഷ്യെറ്റീവിനോട് ഖത്തറിന് അനുകൂല സമീപനമാണെന്നും ഷെയ്ഖ് തമീം പറഞ്ഞു. ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി ഇത്തരമൊരു കരാറിലെത്തുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യുഎഇ.
അതേസമയം കരാർ ചതിയാണെന്നു പലസ്തീൻ പ്രതികരിച്ചു. ഇസ്രയേലിന്റെ എതിരാളിയായ ഇറാൻ ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു.. ഇസ്‌ലാമിനെയും അറബ് രാജ്യങ്ങളെയും പലസ്തീനെയും യുഎഇ ഒറ്റിക്കൊടുത്തുവെന്ന് അയതോള്ള അലി ഖമേനി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. നോർമലൈസേഷൻ പ്രഖ്യാപിച്ചതിന് ശേഷം യുഎഇയുമായുള്ള ബന്ധം താൽക്കാലികമായി അവസാനിപ്പിക്കുമെന്ന് തുർക്കിയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.