ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച മൂന്നാം ദിവസവും തീരുമാനമാകാതെ പിരിഞ്ഞു. ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ തടഞ്ഞ ഇന്ത്യൻ സൈനികർ തെക്കൻ തീരത്തുള്ള പാംഗോങ് ത്സോയിലും റിസാങ് ലായ്ക്ക് സമീപമുള്ള റെചിൻ ലയിലും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഈ മേഖലകളില്‍ ചൈനീസ് പട്ടാളം വൻകിട ആയുധങ്ങളുമായി അക്രമോത്സുകമായി നിൽക്കുകയാണെന്ന് സേനാവൃത്തങ്ങൾ പറയുന്നു.
അതേസമയം, മെയ് തുടക്കത്തിൽ ആരംഭിച്ച അതിർത്തിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാൻ ചൈനയുമായി സൈനിക, നയതന്ത്ര ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. പാംഗോങ്, റെചിൻ മേഖലകളില്‍ നിന്ന് പിന്മാറാന്‍ ചൈനീസ് പട്ടാളം വിമുഖത കാണിക്കുന്നതാണ് ചര്‍ച്ചകളില്‍ പുരോഗതി ഇല്ലാതിരിക്കാന്‍ കാരണമായി പറയുന്നത്. ഏപ്രിൽ മാസത്തില്‍ ഇരു സൈന്യവും എവിടെയായിരുന്നോ അങ്ങോട്ടേക്ക് പിന്മാറണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഏതുസ്ഥിതിഗതിയും നേരിടാൻ അതിർത്തിയിലുടനീളം സൈനികശക്തി വർധിപ്പിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്. ജൂൺ 15നു രാത്രി കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏതാണ്ട് താറുമാറാകുന്നത് അതിനു ശേഷമാണ്. അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍ 'മോദി നിര്‍മ്മിത ദുരന്ത'മാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.