അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയോടുള്ള ആദരസൂചകമായി പാർലമെന്‍റിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്കാര ചടങ്ങുകള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അംഗികാരം ലഭിച്ചാല്‍ പ്രമുഖരായവർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാനുള്ള അവസരവും രാവിലെ 9 മണിമുതൽ നൽകും.
മുഖർജിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ ആറുവരെ ദുഃഖാചരണം നടത്താനും തീരുമാനമായി. സംസ്ഥാനത്തും സെപ്റ്റംബര്‍ ആറുവരെ ദു:ഖം ആചരിക്കും. ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
ഇന്നലെ വൈകുന്നേരം 5.50 ഓടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രണബ് മുഖര്‍ജിയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി. 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയും പ്രണബ് മുഖര്‍ജിയാണ്.