കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരാളും തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇല്ലായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍.
ഞങ്ങൾ നൽകിയ കത്ത് എല്ലാവർക്കും നൽകേണ്ടതായിരുന്നു. സംഘടനയ്‌ക്കെതിരായി ഒന്നും അതിലില്ല. എന്നിട്ടും പ്രവർത്തകസമിതിയിൽ വളഞ്ഞിട്ടാക്രമിച്ചു. വളരെ മോശം വാക്കുകൾ പ്രയോഗിച്ചു. ആരും അത് വിലക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. കത്തെഴുതിയവർക്കെതിരായി നടക്കുന്ന ആക്രമണം നിർദേശപ്രകാരമാണ്. പ്രീതിപ്പെടുത്തേണ്ടത് മുഖസ്‌തുതിക്കാരുടെ ജോലിയാണെന്നും സിബൽ പറഞ്ഞു.
കോൺഗ്രസിലെ നേതൃപ്രതിസന്ധി തുറന്നുപറയാൻ ധൈര്യം കാട്ടിയവരെ വഞ്ചകരെന്ന് ആക്ഷേപിക്കുന്നതിൽ അത്ഭുതമുണ്ടെന്നും സിബല്‍ പറഞ്ഞു. കത്തിലൂടെ ആരെയും ചെറുതാക്കി കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ പറയുന്നു. ‘ ആ കത്ത് ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അത് മനസിലാകും, അതില്‍ ആരെയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. ഗാന്ധി കുടുംബത്തെ പോലും. അവര്‍ ഇതുവരെ നല്‍കിയ സേവനങ്ങളെല്ലാം ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്. പാര്‍ട്ടിയെ പുനരുജ്ജീവിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
പാര്‍ട്ടി ഭരണഘടനയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ആണത്. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് നല്ലൊരു നേതൃനിരയെ അണിനിരത്തേണ്ടതുണ്ടെന്ന് എന്ന ബോധ്യത്തിന്റെ പുറത്താണ് ആ നീക്കം. കോണ്‍ഗ്രസ് ഇപ്പോള്‍ അതിന്റെ ഏറ്റവും വലിയ താഴ്ചയിലാണ്. 2014, 2019 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാണ് കാണിക്കുന്നതെന്നും’ കപില്‍ സിബല്‍ പറഞ്ഞു.