സിഎഎ - എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തിനിടെ പോലീസ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും കലാപത്തിൽ ഹിന്ദു ജനക്കൂട്ടത്തിനൊപ്പം പങ്കുചേരുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
വിവാദമായ പൗരത്വ നിയമത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷങ്ങളില്‍ 40 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആംനസ്റ്റിയുടെ ആരോപണത്തോട് ദില്ലി പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കുകിഴക്കൻ ദില്ലിയിലെ ഖജുരി ഖാസ് പ്രദേശത്ത് വെച്ച് പോലീസ് ഒരു ജനക്കൂട്ടത്തിനൊപ്പം കല്ലെറിയുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
കലാപത്തിന്‍റെതെന്ന് കരുതുന്ന വീഡിയോകളുടെ ഫോറൻസിക് വിശകലനം പോലീസിനെതിരായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും, ചില സ്ഥലങ്ങളിൽ കലാപമുണ്ടാക്കാൻ പോലീസ് സഹായിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ കലാപത്തിന് കാരണമായെങ്കിലും പോലീസ് അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അതിനുപകരം പൗരാവകാശ പ്രവർത്തകരെയും അധ്യാപകരെയും വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹിന്ദുക്കൾക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, കലാപം പ്രധാനമായും മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.
കലാപത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ കൃത്യവിലോപങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വേറെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മുസ്ലീം വീടുകൾക്കും കടകൾക്കും നേരെയുള്ള ജനക്കൂട്ടത്തിന്റെ അക്രമങ്ങൾക്ക് പോലീസ് ഒത്താശചെയ്തതായി ദില്ലി ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.