സെപ്റ്റംബർ 10 ന് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് സമർപ്പിക്കുക. അംബാല വ്യോമതാവളത്തിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയെയും ക്ഷണിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്ന് പ്രതിരോധമന്ത്രി മടങ്ങിയെത്തിയതിന് ശേഷമാണ് ഇൻഡക്ഷൻ ചടങ്ങ് നടക്കുകയെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 29 നാണ് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിയത്. അഞ്ച് റാഫേലുകളിൽ മൂന്ന് സിംഗിൾ സീറ്ററുകളും രണ്ട് ഇരട്ട സീറ്ററുകളുമാണ് ഉള്ളത്. 36 റാഫേലുകൾക്കായാണ് ഇന്ത്യ കരാർ നൽകിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷനാണ് നൽകിയത്.
രാജ്യം ഒപ്പുവച്ച ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. 60,000 കോടി രൂപയാണ് വിലവരുന്നത്.