സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയാ ചക്രവർത്തിയെ സിബിഐ ചോദ്യം ചെയ്യുന്നു. മുംബൈ ഡിആർഡിഒ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സഹോദരൻ ഷോയിക് ചക്രവർത്തിക്ക് ഒപ്പമാണ് റിയ എത്തിയത്. സുശാന്തിന്റെ
മരണത്തിന് പുറമെ റിയയുടെ മയക്ക് മരുന്ന് ഇടപാടുകളും സിബിഐ അന്വേഷിക്കും. റിയയുടെ വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ പരാതി അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റിയയുടെ ഫോൺ പിടിച്ചെടുത്തത്. ഇഡിയാണ് സിബിഐക്ക് ചാറ്റിന്റെ വിശദാംശങ്ങൾ കൈമാറുകയായിരുന്നു. തുടർന്ന് നാർക്കോട്ടിക് ബ്യൂറോയും കേസെടുത്തിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സിദ്ധാർത്ഥിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും. കേസ് അന്വേഷിച്ചിരുന്ന മഹാരാഷ്ട്ര പൊലീസ് ഇയാളെ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നായിരുന്നു ആരോപണം. റിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് സിംഗ് നൽകിയ പരാതിയിലാണ് ബീഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ റിയാ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ റിയയുടെ 3 ബന്ധുക്കൾ അടക്കം അഞ്ച് പേരെ പ്രതി ചേർത്താണ് സിബിഐ അന്വഷണം നടത്തുന്നത്.
ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയായണെന്ന് സ്ഥിരീകരിച്ചു. അതേ സമയം കൊലപാതകമാണെന്ന് ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രംഗത്ത് വരികയായിരുന്നു.