സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു. ഇടുക്കി വയനാട് ജില്ലകളില്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്. ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇനിയും മഴ കനക്കും. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇരുപതോളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, ഇളങ്കാട്, കൊക്കയാർ, എരുമേലി മേഖലയിൽ വ്യാഴാഴച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ കനത്തമഴ ഇപ്പോഴും തുടരുകയാണ്.
പത്താം തിയതി വരെ കടൽ പ്രക്ഷുബ്ധമാകും. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണെന്നും ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റണമെന്നും അദേഹം നിർദ്ദേശിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.