ലെബനന് തലസ്ഥാനമായ ബെയ്റൂത്തിനെ നടുക്കിയ ഉഗ്ര സ്ഫോടനങ്ങളില്‍ 135 പേർ കൊല്ലപ്പെടുകയും 4,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിക്കാത്തതിനാല്‍ ബെയ്‌റൂട്ടിലെ നിരവധി തുറമുഖ ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ലെബനൻ സർക്കാർ അറിയിച്ചു. രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
2,750 ടൺ അമോണിയം നൈട്രേറ്റ് ഒരു ഗോഡൗണിൽ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രസിഡന്റ് മൈക്കൽ ഔൺ പറഞ്ഞു. രാസവസ്തു നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നും നടന്നില്ലെന്ന് കസ്റ്റംസ് മേധാവി ബദ്രി ദാഹറും പ്രതികരിച്ചു. കാർഷിക മേഖലയില്‍ വളമായും, സ്ഫോടകവസ്തുവായും അമോണിയം നൈട്രേറ്റ് ഉപയോഗിക്കാറുണ്ട്.
തിങ്കളാഴ്ച വൈകിട്ടോടുകൂടിയായിരുന്നു ബെയ്റൂത്തിനെ പിടിച്ചു കുലുക്കിയ ആദ്യ സ്ഫോടനം ഉണ്ടായത്. തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്ഫോടനവും ഉണ്ടായി. കിലോമീറ്റര്‍ ദൂരത്തുള്ള കെട്ടിടങ്ങള്‍ക്കുപോലും കേടുപാടുണ്ടായതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന്‍ പ്രധാനാമന്ത്രി ഹസന്‍ ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്‍കിയ നിര്‍ദേശം. മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ബെയ്റൂത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ലെബനന് എല്ലാ വിധ സഹായവും യുഎസ് വാഗ്ധാനം ചെയ്തു.