ഓർമ്മകൾ എന്ന് വെറുതെ പറയുമ്പോഴേക്ക് മനസ്സ് കുട്ടിക്കാലത്തേക്ക് ഓടിപ്പോകും. എപ്പോഴും അങ്ങിനെയാണ്. അത്രയും മനോഹരമായൊരിടം വേറെവിടെയാണ്... എങ്കിലും ഇല്ലായ്മകളുടെ ഒരു നിഴൽവീണ നിറങ്ങളാണ് കുട്ടിക്കാലത്തെ പെരുന്നാളാഘോഷങ്ങളുടെ ഓർമ്മകൾക്ക് മുഴുവൻ. ഇത്തിരികൂടി മുതിർന്നപ്പോഴാണ് എന്റെ പെരുന്നാളുകൾക്ക് ശരിക്കും ആ വാക്കുപോലെ നിറം വന്നതെന്നാണ് എനിക്ക് തോന്നുന്നത്.
പെരുന്നാളെന്നാൽ ഞങ്ങൾക്ക് ഒത്തുകൂടലാണ്. മനോഹരമായൊരു ഗ്രാമത്തിന്റെ ആളൊഴിഞ്ഞ കുന്നിൻപുറങ്ങളും, ആരവമൊഴിഞ്ഞ പുഴക്കരയും ആർപ്പുവിളികളില്ലാത്ത മൈതാനങ്ങളും ജീവൻ വീണ്ടെടുക്കുന്ന കാലം. ജോലിതേടി പോയവരും പുറത്തു പഠിക്കാൻ പോയവരും വീട് മാറിപ്പോയവരും എല്ലാം തിരികെ വരുന്ന സമയം. എവിടെയും ഒത്തുകൂടലുകൾ മാത്രം. അത്രയും നാളത്തെ വിശേഷങ്ങളുടെ കെട്ടഴിക്കാനുണ്ടാവും ഓരോരുത്തർക്കും. പരസ്പരം പങ്കുവയ്ക്കപ്പെടുന്ന ആ വിശേഷങ്ങളുടെ മധുരം തന്നെയാവും ഞങ്ങളുടെ ആദ്യത്തെ പെരുന്നാൾ സദ്യ .രണ്ടുപേർ ഒന്നിച്ചിരിക്കുമ്പോൾ മുഖം മറക്കേണ്ടി വരികയും "വിട്ടുവിട്ടിരിക്കൂ" എന്ന് ഇഷ്ടമില്ലാഞ്ഞിട്ടും പറയേണ്ടി വരികയും ചെയ്യുന്നൊരു കാലത്തേക്ക് എത്ര പെട്ടെന്നാണ് നമ്മൾ എത്തിച്ചേർന്നതെന്നോർക്കുമ്പോഴാണ് ഒത്തിരി വിദൂരമല്ലാത്ത ഓർമ്മകൾക്ക് പോലും ഒരുപാട് പഴകിയ വീഞ്ഞിന്റെ ലഹരി നിറയുന്നത്. അതുകൊണ്ടാണല്ലോ പണ്ടത്തെ പെരുന്നാളൊക്കെയാണ് പെരുന്നാളെന്ന് രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപുള്ള കാലത്തെ ഓർത്ത് പോലും മുത്തശ്ശിമാരെപ്പോലെ നമ്മൾ നെടുവീർപ്പിടുന്നത്.
ആഘോഷങ്ങൾക്ക് നിറം മങ്ങി തുടങ്ങുമ്പോൾ നമ്മളെത്ര വിരസതയനുഭവിക്കുന്നുവെന്ന് കൂടി തിരിച്ചറിയുകയാണ് ഇപ്പോൾ. തുടർച്ചയായ രണ്ടു പ്രളയങ്ങൾ, തൊട്ടുപിന്നാലെ ജീവനു ഭീഷണിയായി പകർച്ച വ്യാധികൾ, ഒരു സാധാരണ ഗ്രാമീണ വാസിയുടെ ജീവിതത്തിന്റെ നിറങ്ങളെല്ലാം കാൽച്ചുവട്ടിൽ നിന്നും ഒലിച്ചു പോവാൻ അത്രയും തന്നെ ധാരാളം. അതിജീവനം ഭീഷണിയായവർക്കാണ് ആഘോഷങ്ങൾ ഓർമ്മകളിലൊതുങ്ങിപ്പോകുന്നത്. പൂർത്തിയായിട്ടില്ലാത്ത നമ്മുടെ ജീവിത ചിത്രത്തിന്റെ കാൻവാസിലേക്ക് നോക്കുമ്പോൾ നിറങ്ങളില്ലാതെ പോയ ഒരിടം തന്നെയാണത്.
പ്രതീക്ഷകൾ തന്നെയാണ് ഊർജ്ജം. ഏതു വിപത്തുകളെയും നേരിടാൻ നമ്മൾക്കാവും. ശുഭാപ്തി വിശ്വാസത്തോടെ വർണ്ണാഭമായ നാളേക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.അതിരില്ലാത്ത ആഘോഷങ്ങളുടെ പെരുന്നാളുകൾ ഇനിയും വരും. ആ ചന്ദ്രക്കല മാനത്തും മനസ്സിലും തെളിയും.